Month: ജൂൺ 2024

ദൈവത്തിന് ഇഷ്ടപ്പെട്ടതും പ്രിയപ്പെട്ടതും

Facebook-ലെ ചെറിയ തംപ്സ്-അപ്പ് കാണിക്കുന്ന "ലൈക്സ്" എല്ലാ കാലത്തും നമ്മോടൊപ്പം ഉണ്ടായിരുന്നു എന്ന്  കരുതാറുണ്ട്. എന്നാൽ അംഗീകാര സ്വഭാവമുള്ള ഈ ചിഹ്നം ഓൺലൈനിൽ 2009 മുതൽ മാത്രമേ കാണുവാൻ തുടങ്ങിയിട്ടുള്ളൂ. 

"ലൈക്ക്" ന്റെ  ഡിസൈനർ, ജസ്റ്റിൻ റോസെൻസ്റ്റീൻ, "പരസ്പരം തകർക്കുന്നതിനുപകരം ആളുകൾ പരസ്പരം ഉയർത്തുന്ന ഒരു ലോകം" സൃഷ്ടിക്കാൻ ആഗ്രഹിച്ചു എന്ന് പറഞ്ഞു. എന്നാൽ തന്റെ കണ്ടുപിടിത്തം ഏതെല്ലാം വിധത്തിലാണ് ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയയോടുള്ള അനാരോഗ്യകരമായ ആസക്തിയുണ്ടാക്കിയതെന്ന് ഓർത്ത് റോസെൻസ്റ്റീൻ പിന്നീട് പരിതപിച്ചു.

റോസെൻസ്റ്റീന്റെ ഈ സൃഷ്ടി, അംഗീകാരത്തിനും ബന്ധങ്ങൾക്കും വേണ്ടിയുള്ള നമ്മുടെ ജന്മസിദ്ധമായ ആവശ്യത്തെ വിളിച്ചറിയിക്കുന്നു എന്ന് ഞാൻ കരുതുന്നു. മറ്റുള്ളവർക്ക് നമ്മളെ അറിയാമെന്നും, നമ്മളെ ശ്രദ്ധിക്കുന്നുവെന്നും, ഇഷ്ടപ്പെടുന്നുവെന്നും  അറിയാൻ നാം ആഗ്രഹിക്കുന്നു. "ലൈക്ക്" തികച്ചും പുതിയതാണ്. എന്നാൽ അറിയാനും അറിയപ്പെടാനുമുള്ള നമ്മുടെ ആഗ്രഹത്തിന് മനുഷ്യന്റെ സൃഷ്ടിയോളം പഴക്കമുണ്ട്.

എന്നിട്ടും, 'ലൈക്ക് ബട്ടൺ' കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല അല്ലേ? ഭാഗ്യവശാൽ, ഒരു ഡിജിറ്റൽ അംഗീകാരത്തേക്കാൾ വളരെ ആഴത്തിലുള്ള സ്നേഹമുള്ള ഒരു ദൈവത്തെ നാം സേവിക്കുന്നു. യിരെമ്യാവ് 1:5 ൽ, അവൻ തന്നിലേക്ക് വിളിച്ച ഒരു പ്രവാചകനുമായുള്ള അവന്റെ അഗാധമായ ബന്ധത്തിന് നാം സാക്ഷ്യം വഹിക്കുന്നു. "നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു."

ഗർഭത്തിൽ ഉരുവാകുന്നതിന് മുമ്പുതന്നെ ദൈവം പ്രവാചകനെ അറിയുകയും, അർത്ഥപൂർണ്ണമായ ഒരു ജീവിതദൗത്യത്തിനു വേണ്ടി അവനെ രൂപകൽപ്പന ചെയ്യുകയും ചെയ്തു (വാ. 8-10). നമ്മെ വളരെ അടുത്തറിയുകയും, സ്നേഹിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്ന ഈ പിതാവിനെ നാം അറിയുമ്പോൾ ലക്ഷ്യബോധമുള്ള ഒരു ജീവിതത്തിലേക്ക് അവൻ നമ്മെയും ക്ഷണിക്കുന്നു.

 

ദാഹവും കൃതജ്ഞതയും

ഞാനും രണ്ട് സുഹൃത്തുക്കളും എപ്പോഴും മലകയറുവാൻ ആഗ്രഹിച്ചിരുന്നു. ഒരു ദിവസം ഞങ്ങൾ മലകയറ്റം ആരംഭിക്കുന്നതിന് മുമ്പ്,  ആവശ്യത്തിന് വെള്ളം ഉണ്ടോ എന്ന് സംശയമുണ്ടായിരുന്നു. ആശങ്കപ്പെട്ടതുപോലെ വെള്ളം വേഗത്തിൽ തീർന്നു. മുകളിലെത്താൻ  കുറെ ദൂരമുള്ളപ്പോൾ  ഞങ്ങളുടെ വെള്ളം പൂർണ്ണമായും തീർന്നു. ഞങ്ങൾ കിതയ്ക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. പിന്നെ ഞങ്ങൾ ഒരു വളവ് തിരിയുമ്പോൾ ഒരു അത്ഭുതം കണ്ടു. പാറയുടെ ഒരു പിളർപ്പിൽ മൂന്ന് വെള്ളക്കുപ്പികൾ, ഒരു കുറിപ്പോടു കൂടി, സൂക്ഷിച്ചുവച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു: “നിങ്ങൾക്ക് ഇത് ആവശ്യമാണെന്ന് അറിയാമായിരുന്നു. കുടിച്ചോളൂ!" ഞങ്ങൾ വിശ്വസിക്കാനാകാതെ പരസ്പരം നോക്കി, ദൈവത്തോട് നന്ദി പറഞ്ഞു, വളരെ ആവശ്യമുള്ള രണ്ട് കവിൾ കുടിച്ചിട്ട്, തുടർന്ന് അവസാനത്തെ കയറ്റത്തിലേക്ക് പുറപ്പെട്ടു. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും അത്രമാത്രം ദാഹിക്കുകയും നന്ദിയുള്ളവനാകുകയും ചെയ്തിട്ടില്ല.

സങ്കീർത്തനക്കാരന് ഒരു പർവ്വതാരോഹണത്തിന്റെ അനുഭവം ഉണ്ടായിരുന്നില്ല, പക്ഷേ ദാഹവും ഭയവും ഉള്ളപ്പോൾ ഒരു മാൻ എങ്ങനെ പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. "മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നു" (സങ്കീർത്തനം 42:1)—ദാഹവും വിശപ്പും മനസ്സിലേക്ക് കൊണ്ടുവരുന്ന ഒരു വാക്ക്. സാഹചര്യം മാറിയില്ലെങ്കിൽ നിങ്ങൾ മരിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നു. സങ്കീർത്തനക്കാരൻ മാനുകളുടെ ദാഹത്തിന്റെ അളവിനെ, ദൈവത്തോടുള്ള അവന്റെ ആഗ്രഹത്തിന് തുല്യമാക്കുന്നു: അതുപോലെ "എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു" (വാക്യം 1).

വളരെ ആവശ്യമായ വെള്ളം പോലെ, ദൈവം നമ്മുടെ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അവൻ നമ്മുടെ തളർന്ന ജീവിതത്തിന് പുതുശക്തിയും നവോന്മേഷവും നൽകുന്നതിനാൽ, അനുദിന യാത്രയിൽ എന്തുതന്നെ വന്നാലും നേരിടാൻ നമ്മെ സജ്ജരാക്കുന്നു.

 

ക്രിസ്തുവിനാൽ ശുദ്ധീകരിക്കപ്പെട്ടത്

നദിക്കരയിൽ ഒരു പള്ളി പണിയാൻ സഹായിക്കുന്നതിനായി ഒറീസ്സയിലെ കാട്ടിലേക്ക് ആയിരുന്നു എന്റെ ആദ്യത്തെ ഹ്രസ്വകാല മിഷൻ യാത്ര. ഒരു ദിവസം ഉച്ചതിരിഞ്ഞ്, ആ പ്രദേശത്തെ, വാട്ടർ ഫിൽറ്റർ ഉള്ള ചുരുക്കം ചില വീടുകളിൽ ഒന്ന് ഞങ്ങൾ സന്ദർശിച്ചു. ഞങ്ങളുടെ ആതിഥേയൻ കലങ്ങിയ കിണർ വെള്ളം വാട്ടർ ഫിൽറ്ററിന്റെ മുകളിലേക്ക് ഒഴിച്ചപ്പോൾ, മിനിറ്റുകൾക്കുള്ളിൽ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുകയും തെളിഞ്ഞ ശുദ്ധജലം പ്രത്യക്ഷപ്പെടുകയും ചെയ്തു. ക്രിസ്തുവിനാൽ ശുദ്ധീകരിക്കപ്പെടുക എന്നതിന്റെ ഒരു ദൃഷ്ടാന്തം ആ വ്യക്തിയുടെ സ്വീകരണമുറിയിൽ  എനിക്ക് കാണാൻ കഴിഞ്ഞു.

നാം ആദ്യം കുറ്റബോധത്തോടും അപമാനത്തോടും കൂടി യേശുവിന്റെ അടുക്കൽ വന്ന് പാപക്ഷമയ്ക്കായി അപേക്ഷിക്കുകയും അവനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കുകയും നമ്മെ പുതുതാക്കുകയും ചെയ്യുന്നു. ചെളിവെള്ളം ശുദ്ധമായ കുടിവെള്ളമായി മാറിയതുപോലെ നാം ശുദ്ധീകരിക്കപ്പെടുന്നു. യേശുവിന്റെ യാഗം നിമിത്തം നാം ദൈവത്തോട് നിരപ്പ് പ്രാപിച്ചു എന്ന് അറിയുന്നതും (2 കൊരിന്ത്യർ 5:21), ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ (സങ്കീർത്തനം 103:12) ദൈവം നമ്മുടെ പാപങ്ങളെ നീക്കം ചെയ്യുന്നു എന്നറിയുന്നതും എത്ര സന്തോഷകരമാണ്!

എന്നാൽ നമ്മൾ ഇനി ഒരിക്കലും പാപം ചെയ്യില്ല എന്നല്ല ഇതിനർത്ഥം എന്ന് അപ്പോസ്തലനായ യോഹന്നാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ആ ഫിൽറ്ററിൻ്റെ ഉദാഹരണം പഠിപ്പിക്കുന്നതു പോലെ, നാമും പാപം ചെയ്യുമ്പോൾ, "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു." (1 യോഹന്നാൻ  1:9)  എന്നറിയുന്നതിലൂടെ നമുക്ക് ഉറപ്പും ആശ്വാസവും ലഭിക്കും.

നാം നിരന്തരം ക്രിസ്തുവിനാൽ ശുദ്ധീകരിക്കപ്പെടുകയാണെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാം.

ഉദാരമായി നൽകുന്നു; പങ്കിടുന്നു

ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ ധാരാളം കടങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. കുറഞ്ഞ പലിശനിരക്കിൽ ലോണെടുത്ത്  കടം വീട്ടുവാൻ ഞങ്ങൾ പ്രാദേശിക ബാങ്കിൽ ലോണിന് അപേക്ഷിച്ചു, പക്ഷേ ഞങ്ങൾ ആ നഗരത്തിൽ അധികകാലം താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്തിട്ടില്ലാത്തതിനാൽ നിരസിക്കപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഞങ്ങളുടെ സഭയിലെ ഒരു എൽഡറായിരുന്ന എന്റെ സുഹൃത്തിനോട് ഞാൻ കാര്യം പറഞ്ഞു. " ഞാനിത് എന്റെ ഭാര്യയോട് പറയും" എന്ന് അദ്ദേഹം പോകുന്ന സമയത്ത് പറഞ്ഞു.

ഏതാനും മണിക്കൂറുകൾക്ക് ശേഷം ഫോൺ ബെല്ലടിച്ചു. അത് എന്റെ സുഹൃത്തായിരുന്നു: "ഞാനും ഭാര്യയും നിങ്ങൾക്ക് ആവശ്യമുള്ള പണം പലിശ ഇല്ലാതെ കടം തരാൻ ആഗ്രഹിക്കുന്നു," അദ്ദേഹം വാഗ്ദാനം ചെയ്തു. എന്താണ് പറയേണ്ടതെന്ന് അറിയാതെ ഞാൻ പ്രതികരിച്ചു, "എനിക്ക് നിങ്ങളോട് അങ്ങനെ ചോദിക്കാൻ കഴിയില്ല." "നിങ്ങൾ ചോദിക്കുന്നില്ല!" എന്റെ സുഹൃത്ത് സന്തോഷത്തോടെ മറുപടി പറഞ്ഞു. അവർ ദയാപൂർവം ഞങ്ങൾക്ക് കടം തന്നു, ഞാനും എന്റെ ഭാര്യയും കഴിയുന്നത്ര വേഗത്തിൽ അവർക്ക് ആ പണം തിരികെ നൽകി. ദൈവത്തോടുള്ള സ്നേഹം നിമിത്തമാണ് ഈ സുഹൃത്തുക്കൾ ഉദാരമതികളായിത്തീർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ ഗ്രന്ഥം നമ്മോട് പറയുന്നതുപോലെ, "കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും." (സങ്കീർത്തനം 112:5). ദൈവത്തിൽ ആശ്രയിക്കുന്നവർക്ക്, അവരുടെ ജീവിതത്തിലെ എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണെന്ന് മനസ്സിലാക്കുന്നതുകൊണ്ട്, "സ്ഥിരമായ,"  "ഉറപ്പുള്ള" ഹൃദയങ്ങൾ ഉണ്ടായിരിക്കും (വാ. 7-8).

ദൈവം നമ്മോട് ഉദാരമനസ്കനാണ്, നമുക്ക് ജീവനും പാപക്ഷമയും നൽകുന്നു. ദൈവസ്നേഹവും, നമ്മുടെ വിഭവങ്ങളും ആവശ്യമുള്ളവരുമായി പങ്കുവെക്കുന്നതിൽ നമുക്ക് ഔദാര്യം കാണിക്കാം.

 

കുറവുകളിൽ നിന്ന് വിശുദ്ധിയിലേക്ക്

കുട്ടിക്കാലത്ത്, എന്റെ മകൾക്ക് പരന്ന പാൽക്കട്ടി ഉപയോഗിച്ച് കളിക്കാൻ ഇഷ്ടമായിരുന്നു. അവൾ ചതുരത്തിലുള്ള ഇളം മഞ്ഞ പാൽക്കട്ടി  അവളുടെ മുഖത്ത് ഒരു മുഖംമൂടി പോലെ  ഒട്ടിച്ചുവച്ചുകൊണ്ട്, പാൽക്കട്ടിയുടെ രണ്ട് ദ്വാരങ്ങളിൽ കൂടി അവളുടെ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് ഒളിഞ്ഞുനോക്കിക്കൊണ്ട് "നോക്കൂ അമ്മേ" എന്ന് പറയും. ഒരു ചെറുപ്പക്കാരിയായ അമ്മ എന്ന നിലയിലുള്ള എന്റെ പരിശ്രമങ്ങളെ ആ പാൽക്കട്ടി മുഖം മൂടി പ്രതിനിധാനം ചെയ്യുന്നു—ആത്മാർത്ഥമായി നൽകുന്നത്, സ്നേഹം നിറഞ്ഞത്, എന്നാൽ, വളരെ അപൂർണ്ണമായത്. വിശുദ്ധമായതല്ല, കുറവുകളുള്ളത്.

ദൈവത്തിനായി വേർതിരിക്കപ്പെട്ടതും, യേശുവിനെപ്പോലെ ആയിരിക്കുന്നതുമായ ഒരു വിശുദ്ധ ജീവിതം നയിക്കാൻ നാം എത്രമാത്രം ആഗ്രഹിക്കുന്നു. എന്നാൽ ഈ വിശുദ്ധി ദിനംപ്രതി,  കൈയ്യെത്താത്തതായി തോന്നുന്നു. അതിന്റെ സ്ഥാനത്ത്, നമ്മുടെ കുറവുകൾ അവശേഷിക്കുന്നു.

2 തിമൊഥെയൊസ് 1:6-7-ൽ, പൗലോസ് തന്റെ അനുയായിയായ തിമൊഥെയൊസിനെ തന്റെ വിശുദ്ധ വിളി അനുസരിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്നു. "[ദൈവം] നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, ... തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ." (വാക്യം 9) എന്ന് അപ്പോസ്തലൻ പിന്നീട് വ്യക്തമാക്കി. ഈ ജീവിതം സാധ്യമായത് നമ്മുടെ സ്വഭാവം കൊണ്ടല്ല, ദൈവകൃപ കൊണ്ടാണ്. പൗലോസ് തുടരുന്നു, "സകലകാലത്തിന്നും മുമ്പെ ഈ കൃപ ക്രിസ്തുയേശുവിൽ നമുക്കു നൽകി" (വാക്യം 9). ദൈവത്തിന്റെ കൃപ സ്വീകരിച്ച് അത് നൽകുന്ന ശക്തിയുടെ അടിസ്ഥാനത്തിൽ നമുക്ക് ജീവിക്കാൻ കഴിയുമോ?

മാതാപിതാക്കൾ എന്ന നിലയിലോ, വിവാഹ ബന്ധത്തിലോ, ജോലിയിലോ, അല്ലെങ്കിൽ നമ്മുടെ അയൽക്കാരെ സ്‌നേഹിക്കുന്നതിലോ, ദൈവം നമ്മെ ഒരു വിശുദ്ധ ജീവിതത്തിലേക്ക് വിളിക്കുന്നു. തികഞ്ഞവരാകാനുള്ള നമ്മുടെ പരിശ്രമങ്ങൾ കൊണ്ടല്ല, മറിച്ച്, അവന്റെ കൃപ കൊണ്ടാണ് അത് സാധ്യമാകുന്നത്.